Wednesday, December 23, 2020

അടി

 

"ബ്രിങ് ദി കെയ്ൻ! ", അതായതു തല്ലാൻ ഉള്ള വടി കൊണ്ട് വരൂ എന്ന്.

 

കേട്ട പാതി കേൾക്കാത്ത പാതി സുമോദ് ക്ലാസ് റൂമിന് നിന്ന് സ്റ്റാഫ്റൂം ലക്ഷ്യമാക്കി ഇറങ്ങി ഓടി. എന്റെ തലമുതൽ കാലുവരെ ഒരുതരം തണുപ്പോ തരിപ്പോ അങ്ങനെ എന്തോ ഒരു സാധനം അനുഭവപെട്ടു. ചുറ്റും കേൾക്കുന്ന ശബ്ദങ്ങൾക്കെല്ലാം ഒന്നു മങ്ങിയപോലെ.

 

കണക്കിന്റെ ഹൊഎംവർക് ചെയ് ബുക്ക് എടുക്കാൻ മറന്നു, അതാണ് സംഭവം. ഒരിക്കലും മറക്കാത്തതാണ്, അന്നും മറന്നതല്ല, പുസ്തകം മാറിപ്പോയതാണ്.

 

കണക്കു സാറിനെ എനിക്ക് പേടി ആരുന്നു, പേടി പിൽക്കാലത്തു കണക്ക്‌ എന്ന വിഷയത്തിനോടായി.

ഞങ്ങളുടെ സ്കൂളിന്റെ N.C.C ഓഫീസർ കൂടെ ആരുന്നു കണക്കുസാർ. പേര് ഞാൻ പറയുന്നില്ല. വല്യ നീളം ഒന്നു ഇല്ലെങ്കിലും നല്ല കട്ട ശരീരം, ഇരുണ്ട നിറം, "" ഷേപ്പ് ഉള്ള കട്ട മീശ, വട്ടമുഖം, ഹിറ്റ്ലറുടെ പോലെയുള്ള ഹെയർ സ്റ്റൈൽ.  

ആകെപ്പാടെ കണ്ടാൽ പേടിയാകുന്ന ഗൗരവം ഉള്ള മുഖം.

 

തല്ലാനാകില്ല ഉദ്ദേശം, അപ്പോഴും മനസ്സിലെ പ്രതീക്ഷ അതാരുന്നു. ഹോംവർക് ചെയ്യാതെ എത്രയോപേർ മുൻപ് ക്ലാസ്സിൽ വന്നിട്ടുണ്ട്. ഇതുവരെ ആരേം തല്ലിട്ടില്ലലോ..

 

സുമോദ് വടിയുമായി തിരികെ ഓടിയെത്തി . "മെ കം ഇൻ സർ " അവൻ സ്റ്റെപ് ഓടിക്കയറിയ കിതപ്പിനിടയിൽ ഉറക്കെ ചോദിച്ചു, ഒരു യുദ്ധം ജയിച്ച സന്തോഷം അവൻ്റെ മുഖത്തു പ്രകടമാരുന്നു.

ചിലപ്പോൾ എനിക്ക് തോന്നിയതാകാം.

 

കൊണ്ട് വാ എന്ന് സാർ കൈകൊണ്ടു ആംഗ്യം കാണിച്ചു.

വടിയുടെ നീളവും ഖനവും കണ്ടു എൻ്റെ ഉള്ള ജീവൻ കൂടെ പോയി. ജനാലയിലൂടെ വരുന്ന വെളിച്ചത്തിൽ  ചൂരൽ തിളങ്ങുന്നുണ്ടാരുന്നു.

ഞാൻ അന്ന് ഏഴാം ക്ലാസ്സിൽ ആയിരുന്നുവെങ്കിലും തീരെ നീളവും വണ്ണവും ഉണ്ടാരുന്നില്ല, (ഇപ്പോൾ നീളം ഉണ്ടെന്നല്ല ഉദ്ദേശിച്ചതു ).

എന്നെ കണ്ടാൽ രണ്ടാം ക്ലാസ്സിലോ മൂനാം ക്ലാസ്സിലോ ആണെന്നെ തോന്നുകയുള്ളൂ.  വടികൊണ്ട് ഒരെണ്ണം കിട്ടിയാൽ താങ്ങാൻ ഉള്ള ശേഷി എനിക്ക് ഉണ്ടാരുന്നില്ല എന്ന് ചുരുക്കം.

 

കയ്യിൽ ഇരുന്ന ചോക്കിന്റെ കഷ്ണം മേശപുറത്തു വച്ച് സാർ കമ്പ് എടുത്തു. എനിക്കിതെല്ലാം ഒരു സ്ലോ മോഷനിൽ സംഭവിക്കുന്നപോലെ ആണ് തോന്നിയത് . സാർ എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു. മുൻ നിരയിൽ ഇരുന്ന കുട്ടികൾ കണ്ണു പൊത്തി.

സാദാരണ അവസ്ഥയിൽ തല്ലു കൊള്ളാൻ പോകുന്ന കുട്ടിയുടെ വായിൽ നിന്നും അവ്യക്തമായ എന്തൊക്കെയോ ശബ്ദങ്ങൾ പുറത്തു വരുകെയും, ക്ലസ്സിലെ പഠിപ്പിസ്റ്റ് മിടുക്കന്മാർ അങ്ങ് എങ്ങു ഇരുന്നു ചിരിക്കുകയും ആണ് പതിവ്.

പതിവ് തെറ്റിച്ചു ഞാൻ നിശബ്ദത പാലിച്ചു. ധൈര്യം കൊണ്ടല്ല, പേടിയുടെ പരമ്മോന്നത അവസ്ഥയിൽ ഉണ്ടാകുന്ന ഒരുതരം നിസ്സംഗ ഭാവം, അത്ര തന്നെ.

"വിൽ യു ഫോർഗെറ്റ് എഗൈൻ ?", വടി ഓങ്ങി പിടിച്ചു സാർ ഗർജിക്കും പോലെ ചോദിച്ചു. അതിനു ഉത്തരം പറയണം എന്നുണ്ടാരുന്നു . പക്ഷെ ശ്വാസം പോലും വിടാൻ ഉള്ള ധൈര്യം ഇല്ലാതെ നിൽകുമ്പോൾ എന്ത് ഉത്തരം?

 

ക്ലാസ്സ്‌റൂം മൊത്തം വിറക്കുംവിധം പടക്കം പൊട്ടുന്ന ശബ്ദത്തിൽ എന്റെ പുറത്തു തല്ലു വീണു. ചന്ദിക്കാന് ഉദ്ദേശിച്ചതെങ്കിലും നീളം ഇല്ലാത്ത എന്റെ പുറത്താണ് അടി വീണത്. ഒരു നൂറു കട്ടുറുമ്പുകൾ ഒന്നിച്ചു കടിച്ചപോലെആണ് എനിക്ക് അടിയുടെ വേദന അനുഭവപ്പെട്ടത്. കടിച്ചത് പോലെ എന്നല്ല, കടിച്ചുകൊണ്ടേ  ഇരിക്കും പോലെ എന്ന് വേണം പറയാൻ.

 

സംഭവം അവിടെ തീർന്നില്ല. മരവിച്ചു നിന്ന ഞാൻ ഉത്തരം പറയാത്തത് സാറിന് ഇഷ്ടമായില്ല, അദ്ദേഹം ഒന്നുടെ ഗർജ്ജിച്ചു "വിൽ യു ഫോർഗെറ്റ് എഗൈൻ ?" , ചോദ്യവും അടുത്ത അടിയും ഒരുമിച്ചാരുന്നു. അതും പുറത്തു തന്നെ കൊണ്ടു.

രണ്ടു കൈകളും സാറ് കൂട്ടിപിടിച്ചതു കൊണ്ടാണോ എന്നറിയില്ല, എൻ്റെ ബാലൻസ്പോയി ഞാൻ താഴെ വീണു. അടിയുടെ വേദനയെക്കാളും എന്നെ വിഷമിപ്പിച്ചത് അതാരുന്നു.

 

സാറിൻറെ മേശയുടെ കാലിൽ പിടിച്ചു ഞാൻ പെട്ടെന്ന് ചാടി എണിറ്റു. നിക്കണോ പോണോ എന്നു എനിക്കറിയില്ലാരുന്നു. "നോ വോണ്ട് " ആദ്യം പറയാൻ പറ്റാതെ പോയ ഉത്തരം ഞാൻ പറഞ്ഞു.

ഒന്നു പുഞ്ചിരിക്കാൻ ശ്രെമിച്ചു, എന്തെന്ന് ചോദിച്ചാൽ അറിയില്ല. അങ്ങനെ ഒരു അവസ്ഥ മുൻപ് ഉണ്ടായിട്ടില്ലാത്തത്കൊണ്ടരിക്കാം, അകെ ഒരു നാണക്കേടും കൺഫ്യൂഷനും ആരുന്നു.

 

വീഴ്ച സാറും പ്രതീക്ഷിച്ചുകാണില്ല എന്ന് തോനുന്നു. ഒന്ന്നും മിണ്ടാതെ അദ്ദേഹവും ഒരു നിമിഷം നിന്നു.

ക്ലാസ് നിശബ്ദം.

ഞാൻ എന്റെ സീറ്റിലേക്ക് പോകാൻ ഒരു ചുവടു വച്ചു, പിന്നെ അതെ ചുവടു തിരികെ വച്ചു, സാറിനെ നോക്കി. "ഉം " സാറ് മൂളി. ഞാൻ കഴിവതും ധിറുതി കാണിക്കാതെ നടക്കാൻ ശ്രമിച്ചു, ആദ്യം പറഞ്ഞ പുഞ്ചിരിക്കുള്ള ശ്രെമവും കൂടെ ഉണ്ടാരുന്നു. അനുസരണകെട്ട കണ്ണുകൾ മാത്രം കൂടെ നിന്നില്ല. നെറ്റിയിലെ വിയർപ്പു തുടക്കുംപോലെ ഞാൻ ഞാൻ കണ്ണുകളും തുടച്ചു.

 

തിരികെ പോയി ബെഞ്ചിൽ ഇരുന്നപ്പോൾ ഒരുകാര്യം മനസിലായി, പുറത്തു മാത്രമല്ല, ചന്ദിയിലും തല്ലു ഏറ്റിട്ടുണ്ട്, രണ്ടാമത്തെ ആരിക്കണം, ഉറപ്പു.

 

തൊട്ടു മുൻ നിരയിൽ ഇരുന്ന ഷെറിനും വിനീതയും കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി. വേദനിച്ചോ? അതിൽ ആരോ ഒരാൾ ചോദിച്ചു, ആരെന്നു ഞാൻ തലപൊക്കി നോക്കിയില്ല. ഇല്ല എന്ന് ഞാൻ കൈകൊണ്ടു ആംഗ്യംകാണിച്ചു.

"ഞാൻ ഹോംവർക് ചെയ്താരുന്നു , ബുക് മാറിപോയതാ...", ഞാൻ ഗാപ് ഇടത്തെ ഇതു ഒരു മൂന്നുവട്ടം പറഞ്ഞു കാണും, ഒരുവട്ടം പറയേനെ ഉദ്ദേശം ഉണ്ടാരുന്നുള്ളു,  പക്ഷെ പറഞ്ഞപ്പോ നിർത്താതെ മൂന്നു വട്ടം ആയിപോയി.

വിറക്കുന്ന എൻ്റെ കയ്യിൽ ജിതേന്ദ്ര പിടിച്ചു, "പോട്ടെ " അവൻ പറഞ്ഞു.

 

ഞാൻ നോട്ടുബുക്ക് തുറന്നു, പേന എടുത്തെങ്കിലും അത് എൻ്റെ കയ്യിൽ നിൽകുന്നിലാരുന്നു, ഞാൻ അതിൽ മുറുക്കെ പിടിച്ചു, ബോർഡിലേക്ക് നോക്കി. എല്ലാവരുടെയും കണ്ണുകൾ എന്റെമേൽ പതിക്കുന്നതായി എനിക്ക് തോന്നി. 

കുനിഞ്ഞിരുന്നു എന്തൊക്കെയോ ഞാൻ നോട്ട്ബുക്കിൽ കുത്തിക്കുറിച്ചു...

 

1 comment:

  1. അളിയാ,
    സുമോദ് ഇപ്പോൾ എവിടെയുണ്ട്?
    പിടിച്ച് അവനെയങ്ങ്!

    ReplyDelete