Wednesday, December 23, 2020

അടി

 

"ബ്രിങ് ദി കെയ്ൻ! ", അതായതു തല്ലാൻ ഉള്ള വടി കൊണ്ട് വരൂ എന്ന്.

 

കേട്ട പാതി കേൾക്കാത്ത പാതി സുമോദ് ക്ലാസ് റൂമിന് നിന്ന് സ്റ്റാഫ്റൂം ലക്ഷ്യമാക്കി ഇറങ്ങി ഓടി. എന്റെ തലമുതൽ കാലുവരെ ഒരുതരം തണുപ്പോ തരിപ്പോ അങ്ങനെ എന്തോ ഒരു സാധനം അനുഭവപെട്ടു. ചുറ്റും കേൾക്കുന്ന ശബ്ദങ്ങൾക്കെല്ലാം ഒന്നു മങ്ങിയപോലെ.

 

കണക്കിന്റെ ഹൊഎംവർക് ചെയ് ബുക്ക് എടുക്കാൻ മറന്നു, അതാണ് സംഭവം. ഒരിക്കലും മറക്കാത്തതാണ്, അന്നും മറന്നതല്ല, പുസ്തകം മാറിപ്പോയതാണ്.

 

കണക്കു സാറിനെ എനിക്ക് പേടി ആരുന്നു, പേടി പിൽക്കാലത്തു കണക്ക്‌ എന്ന വിഷയത്തിനോടായി.

ഞങ്ങളുടെ സ്കൂളിന്റെ N.C.C ഓഫീസർ കൂടെ ആരുന്നു കണക്കുസാർ. പേര് ഞാൻ പറയുന്നില്ല. വല്യ നീളം ഒന്നു ഇല്ലെങ്കിലും നല്ല കട്ട ശരീരം, ഇരുണ്ട നിറം, "" ഷേപ്പ് ഉള്ള കട്ട മീശ, വട്ടമുഖം, ഹിറ്റ്ലറുടെ പോലെയുള്ള ഹെയർ സ്റ്റൈൽ.  

ആകെപ്പാടെ കണ്ടാൽ പേടിയാകുന്ന ഗൗരവം ഉള്ള മുഖം.

 

തല്ലാനാകില്ല ഉദ്ദേശം, അപ്പോഴും മനസ്സിലെ പ്രതീക്ഷ അതാരുന്നു. ഹോംവർക് ചെയ്യാതെ എത്രയോപേർ മുൻപ് ക്ലാസ്സിൽ വന്നിട്ടുണ്ട്. ഇതുവരെ ആരേം തല്ലിട്ടില്ലലോ..

 

സുമോദ് വടിയുമായി തിരികെ ഓടിയെത്തി . "മെ കം ഇൻ സർ " അവൻ സ്റ്റെപ് ഓടിക്കയറിയ കിതപ്പിനിടയിൽ ഉറക്കെ ചോദിച്ചു, ഒരു യുദ്ധം ജയിച്ച സന്തോഷം അവൻ്റെ മുഖത്തു പ്രകടമാരുന്നു.

ചിലപ്പോൾ എനിക്ക് തോന്നിയതാകാം.

 

കൊണ്ട് വാ എന്ന് സാർ കൈകൊണ്ടു ആംഗ്യം കാണിച്ചു.

വടിയുടെ നീളവും ഖനവും കണ്ടു എൻ്റെ ഉള്ള ജീവൻ കൂടെ പോയി. ജനാലയിലൂടെ വരുന്ന വെളിച്ചത്തിൽ  ചൂരൽ തിളങ്ങുന്നുണ്ടാരുന്നു.

ഞാൻ അന്ന് ഏഴാം ക്ലാസ്സിൽ ആയിരുന്നുവെങ്കിലും തീരെ നീളവും വണ്ണവും ഉണ്ടാരുന്നില്ല, (ഇപ്പോൾ നീളം ഉണ്ടെന്നല്ല ഉദ്ദേശിച്ചതു ).

എന്നെ കണ്ടാൽ രണ്ടാം ക്ലാസ്സിലോ മൂനാം ക്ലാസ്സിലോ ആണെന്നെ തോന്നുകയുള്ളൂ.  വടികൊണ്ട് ഒരെണ്ണം കിട്ടിയാൽ താങ്ങാൻ ഉള്ള ശേഷി എനിക്ക് ഉണ്ടാരുന്നില്ല എന്ന് ചുരുക്കം.

 

കയ്യിൽ ഇരുന്ന ചോക്കിന്റെ കഷ്ണം മേശപുറത്തു വച്ച് സാർ കമ്പ് എടുത്തു. എനിക്കിതെല്ലാം ഒരു സ്ലോ മോഷനിൽ സംഭവിക്കുന്നപോലെ ആണ് തോന്നിയത് . സാർ എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു. മുൻ നിരയിൽ ഇരുന്ന കുട്ടികൾ കണ്ണു പൊത്തി.

സാദാരണ അവസ്ഥയിൽ തല്ലു കൊള്ളാൻ പോകുന്ന കുട്ടിയുടെ വായിൽ നിന്നും അവ്യക്തമായ എന്തൊക്കെയോ ശബ്ദങ്ങൾ പുറത്തു വരുകെയും, ക്ലസ്സിലെ പഠിപ്പിസ്റ്റ് മിടുക്കന്മാർ അങ്ങ് എങ്ങു ഇരുന്നു ചിരിക്കുകയും ആണ് പതിവ്.

പതിവ് തെറ്റിച്ചു ഞാൻ നിശബ്ദത പാലിച്ചു. ധൈര്യം കൊണ്ടല്ല, പേടിയുടെ പരമ്മോന്നത അവസ്ഥയിൽ ഉണ്ടാകുന്ന ഒരുതരം നിസ്സംഗ ഭാവം, അത്ര തന്നെ.

"വിൽ യു ഫോർഗെറ്റ് എഗൈൻ ?", വടി ഓങ്ങി പിടിച്ചു സാർ ഗർജിക്കും പോലെ ചോദിച്ചു. അതിനു ഉത്തരം പറയണം എന്നുണ്ടാരുന്നു . പക്ഷെ ശ്വാസം പോലും വിടാൻ ഉള്ള ധൈര്യം ഇല്ലാതെ നിൽകുമ്പോൾ എന്ത് ഉത്തരം?

 

ക്ലാസ്സ്‌റൂം മൊത്തം വിറക്കുംവിധം പടക്കം പൊട്ടുന്ന ശബ്ദത്തിൽ എന്റെ പുറത്തു തല്ലു വീണു. ചന്ദിക്കാന് ഉദ്ദേശിച്ചതെങ്കിലും നീളം ഇല്ലാത്ത എന്റെ പുറത്താണ് അടി വീണത്. ഒരു നൂറു കട്ടുറുമ്പുകൾ ഒന്നിച്ചു കടിച്ചപോലെആണ് എനിക്ക് അടിയുടെ വേദന അനുഭവപ്പെട്ടത്. കടിച്ചത് പോലെ എന്നല്ല, കടിച്ചുകൊണ്ടേ  ഇരിക്കും പോലെ എന്ന് വേണം പറയാൻ.

 

സംഭവം അവിടെ തീർന്നില്ല. മരവിച്ചു നിന്ന ഞാൻ ഉത്തരം പറയാത്തത് സാറിന് ഇഷ്ടമായില്ല, അദ്ദേഹം ഒന്നുടെ ഗർജ്ജിച്ചു "വിൽ യു ഫോർഗെറ്റ് എഗൈൻ ?" , ചോദ്യവും അടുത്ത അടിയും ഒരുമിച്ചാരുന്നു. അതും പുറത്തു തന്നെ കൊണ്ടു.

രണ്ടു കൈകളും സാറ് കൂട്ടിപിടിച്ചതു കൊണ്ടാണോ എന്നറിയില്ല, എൻ്റെ ബാലൻസ്പോയി ഞാൻ താഴെ വീണു. അടിയുടെ വേദനയെക്കാളും എന്നെ വിഷമിപ്പിച്ചത് അതാരുന്നു.

 

സാറിൻറെ മേശയുടെ കാലിൽ പിടിച്ചു ഞാൻ പെട്ടെന്ന് ചാടി എണിറ്റു. നിക്കണോ പോണോ എന്നു എനിക്കറിയില്ലാരുന്നു. "നോ വോണ്ട് " ആദ്യം പറയാൻ പറ്റാതെ പോയ ഉത്തരം ഞാൻ പറഞ്ഞു.

ഒന്നു പുഞ്ചിരിക്കാൻ ശ്രെമിച്ചു, എന്തെന്ന് ചോദിച്ചാൽ അറിയില്ല. അങ്ങനെ ഒരു അവസ്ഥ മുൻപ് ഉണ്ടായിട്ടില്ലാത്തത്കൊണ്ടരിക്കാം, അകെ ഒരു നാണക്കേടും കൺഫ്യൂഷനും ആരുന്നു.

 

വീഴ്ച സാറും പ്രതീക്ഷിച്ചുകാണില്ല എന്ന് തോനുന്നു. ഒന്ന്നും മിണ്ടാതെ അദ്ദേഹവും ഒരു നിമിഷം നിന്നു.

ക്ലാസ് നിശബ്ദം.

ഞാൻ എന്റെ സീറ്റിലേക്ക് പോകാൻ ഒരു ചുവടു വച്ചു, പിന്നെ അതെ ചുവടു തിരികെ വച്ചു, സാറിനെ നോക്കി. "ഉം " സാറ് മൂളി. ഞാൻ കഴിവതും ധിറുതി കാണിക്കാതെ നടക്കാൻ ശ്രമിച്ചു, ആദ്യം പറഞ്ഞ പുഞ്ചിരിക്കുള്ള ശ്രെമവും കൂടെ ഉണ്ടാരുന്നു. അനുസരണകെട്ട കണ്ണുകൾ മാത്രം കൂടെ നിന്നില്ല. നെറ്റിയിലെ വിയർപ്പു തുടക്കുംപോലെ ഞാൻ ഞാൻ കണ്ണുകളും തുടച്ചു.

 

തിരികെ പോയി ബെഞ്ചിൽ ഇരുന്നപ്പോൾ ഒരുകാര്യം മനസിലായി, പുറത്തു മാത്രമല്ല, ചന്ദിയിലും തല്ലു ഏറ്റിട്ടുണ്ട്, രണ്ടാമത്തെ ആരിക്കണം, ഉറപ്പു.

 

തൊട്ടു മുൻ നിരയിൽ ഇരുന്ന ഷെറിനും വിനീതയും കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി. വേദനിച്ചോ? അതിൽ ആരോ ഒരാൾ ചോദിച്ചു, ആരെന്നു ഞാൻ തലപൊക്കി നോക്കിയില്ല. ഇല്ല എന്ന് ഞാൻ കൈകൊണ്ടു ആംഗ്യംകാണിച്ചു.

"ഞാൻ ഹോംവർക് ചെയ്താരുന്നു , ബുക് മാറിപോയതാ...", ഞാൻ ഗാപ് ഇടത്തെ ഇതു ഒരു മൂന്നുവട്ടം പറഞ്ഞു കാണും, ഒരുവട്ടം പറയേനെ ഉദ്ദേശം ഉണ്ടാരുന്നുള്ളു,  പക്ഷെ പറഞ്ഞപ്പോ നിർത്താതെ മൂന്നു വട്ടം ആയിപോയി.

വിറക്കുന്ന എൻ്റെ കയ്യിൽ ജിതേന്ദ്ര പിടിച്ചു, "പോട്ടെ " അവൻ പറഞ്ഞു.

 

ഞാൻ നോട്ടുബുക്ക് തുറന്നു, പേന എടുത്തെങ്കിലും അത് എൻ്റെ കയ്യിൽ നിൽകുന്നിലാരുന്നു, ഞാൻ അതിൽ മുറുക്കെ പിടിച്ചു, ബോർഡിലേക്ക് നോക്കി. എല്ലാവരുടെയും കണ്ണുകൾ എന്റെമേൽ പതിക്കുന്നതായി എനിക്ക് തോന്നി. 

കുനിഞ്ഞിരുന്നു എന്തൊക്കെയോ ഞാൻ നോട്ട്ബുക്കിൽ കുത്തിക്കുറിച്ചു...

 

Sunday, December 20, 2020

ഗാനമേള

 

എൻ്റെ ഓർമ ശരിയാണെങ്കിൽ 1986ൽ  ആണ് ഇതു നടന്നത്. ഞാൻ സ്കൂളിൽ  പോകാൻ തുടങ്ങിയ കാലം. അന്ന് അമ്മ ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഗവണ്മെന്റ് പ്രസ് ബിൽഡിങ് (സെക്രട്ടറിയേറ്റ്ൻറെ പിൻഭാഗത്തും ആയിട്ട്), അച്ഛൻ ലോക്കൽഫണ്ട് ഓഡിറ്റ് ഡിപ്പാർട്മെന്റിൽ, പാളയം വികാസ്ഭവൻ ബിഎൽഡിങ്ങിലും .

 സ്കൂൾ അവധികാലം ആരുന്നതുകൊണ്ടു ഞാനും ചേച്ചിയും അന്ന് അമ്മമ്മയുടെ കൂടെ ഓഫീലിൽ പോയി. പോകാൻ കാരണവും ഉണ്ടാരുന്നു. അന്ന് വൈകിട്ട് പ്രസ് സ്ക്ലബ്ബിനു മുൻപിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ പ്രശസ്‌തനായ ഒരു പിന്നണി ഗായകൻ്റെ ഗാനമേള ഉണ്ടായിരുന്നു.

 വൈകിട്ട് അച്ഛൻ അമ്മയുടെ ഓഫീസിലേക്ക് വന്നു. ഞങൾ നാലുപേരുടെ സെൻട്രൽ സ്റ്റേഡിയത്തിൽ പോയി ഇരുപ്പുറപ്പിച്ചു. പറഞ്ഞ സമയത്തു തന്നെ ഗായകൻ എത്തി. തലയിൽ ഒരു കറുത്ത തൊപ്പിയും, വാച്ച് അടക്കം വെളുത്ത വസ്ത്രവും ഇട്ടു അദ്ദേഹം സ്റ്റേജിൽ നിന്നു. 

അതിനു മുൻപോ പിന്നെയോ ആ തൊപ്പിയിൽ അദ്ദേഹത്തിനെ കണ്ടിട്ടില്ല. ചിലപ്പോൾ അന്ന് ഒന്ന് വച്ച് നോക്കിയതാകും .

 ഓർക്കസ്‌ട്രാ എല്ലാം സെറ്റ് ആയി, അതിമനോഹരമായ ഒരു സെമിക്ലാസ്സിക്കൽ ഹിറ്റോടെ അദ്ദേഹം ആരംഭം കുറിച്ചു. അന്നും ഇന്നും ആ പാട്ടു പാടാൻ ഒരുവിധപെട്ടവർക്കൊന്നും ശ്വാസം കിട്ടാറില്ല.

 ഒരുവരി പാടിത്തീരും മുൻപേ പിൻനിരയിൽ ഇരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ കൂവൽ തുടങ്ങി, ബാക്കിയുള്ളവർ അത് ഏറ്റുപിടിച്ചു. ആകെ കൂവലും ബഹളവും. ഗായകൻ പാട്ടു നിർത്തി, പക്ഷെ ജനം കൂവൽ നിർത്തിയില്ല.

 പെട്ടെന്ന് ഗായകൻ ഓർക്കസ്‌ട്രാ ടീമിനോട് എന്തോ ആംഗ്യം കാണിച്ചു. അവർ പുതിയ ഒരു പട്ടു തുടങ്ങി. അന്നത്തെ കാലത്തേ ഒരു അടിപൊളി പാട്ട് , ശരിക്കും ഫാസ്റ്റ് നമ്പർ. ജനം കയ്യടിച്ചു. ചിലർ കസേരയുടെ മുകളിൽ നിന്ന് ആഹ്ലാദപ്രകടനം നടത്തി. 

ഷോ വൻ സക്‌സസ് ആയി .

 തിരിഞ്ഞു നോക്കുമ്പോൾ ഈ അനുഭവത്തിൽ നിന്നും ഒരുകാര്യം മനസിലായി. 

നമ്മുടെ സന്തോഷത്തിനാണ് ഒരുകാര്യം ചെയ്യുന്നതെങ്കിൽ, മറ്റുള്ളവരുടെ കൈയടി പ്രതീക്ഷിക്കരുത്. 

മറ്റുള്ളവരുടെ കൈയടി ആണ് വേണ്ടതെങ്കിൽ, അവർക്കു വേണ്ടുന്ന നിലവാരത്തിൽ തന്നെ നിൽക്കാൻ ശ്രദ്ധിക്കണം.

 

Saturday, December 19, 2020

ഒട്ടുമാവ്

 

 


അതെന്താ പിച്ചേട്ടാ ഇതിനെ ഒട്ടുമാവ് എന്നു  വിളിക്കുന്നെ? ഇതേ തൊട്ടാൽ കൈ ഓട്ടുമൊ ? ഹാഫ് സാരിയുടെ വാൽ വിരൽകൊണ്ട് ചുറ്റിപിടിച്ചു രുക്മിണികുട്ടി ചോദിച്ചു

 

നട്ട ഒട്ടുമാവിന്റെ ചുവട്ടിൽ കുറച്ചു വെള്ളം കൂടെ ഒഴിച്ച് ഒന്നുകൂടെ അതിന്റെ മൂട് മണ്ണിലേക്ക് അമർത്തി ഭാസ്കരൻ അവളെ തുറിച്ചു നോക്കി. നീ എന്തിനാടി പെണ്ണെ ഈ സ്കൂളിൽ ഒക്കെ പോയത്.. ഒട്ടുമാവിൽ തൊട്ടാൽ ഒട്ടുമോ  എന്ന്. കഷ്ട്ടം !

 

രുക്മിണിയുടെ മുഖം കറുത്തു .

 

എടി നീ ആദ്യമി പിച്ചേട്ടാ എന്നുള്ള വിളി നിർത്തു, ഞാൻ ഏതോ പിച്ചക്കാരൻ അന്നെന്നു കേൾക്കുന്നവർ വിചാരിക്കും. ഇരുമ്പു തൊട്ടിയിൽ ബാക്കി ഉണ്ടാരുന്ന വെള്ളത്തിൽ കൈ മുക്കി തോളത്തു കിടന്ന തോർത്തിൽ തുടച്ചു ഭാസ്കരൻ പറഞ്ഞു.

 

ശീലിച്ചു പോയെല്ലേ പിച്ചേട്ടാ ... ഇനി എങ്ങനെ മറ്റും, രുക്മിണി മുഖം ചുളിച്ചു പറഞ്ഞു.

 

ഭാസ്കരൻ ചിരിച്ചു

 

ഇതു എപ്പോൾ കായ്ക്കും ? രുക്മിണിയുടെ അടുത്ത ചോദ്യം

 

നാളെ രാവിലെ പത്തു മണിക്, തികഞ്ഞ ഗൗരവത്തിൽ ഭാസ്കരൻ പറഞ്ഞു

 

ശെരിക്കും? ഹായ് രുക്മിണിക്കു സന്തോഷമായി

 

എടി നിനക്ക് ശരിക്കും പതിനാറു വയസ്സായോ? സത്യം പറ, രുക്മിണിയുടെ തലയിൽ ഒന്ന് മെല്ലെ തട്ടി ഭാസ്കരൻ ചോദിച്ചു

 

രുക്മിണിക്കു കാര്യം അപ്പോഴും മനസിലായില്ല

 

എന്ന് കയ്ച്ചാലും എത്ര കയ്ച്ചാലും നിനക്കുള്ളതല്ലേ, രുക്മിണിയുടെ കണ്ണുകളിൽ നോക്കി ഭാസ്കരൻ പറഞ്ഞു

 

ആണോ ….? … ശരിക്കും….? രുക്മിണി ചോദിച്ചു തീരും മുൻപേ അവളുടെ അമ്മയുടെ വിളി വന്നു.. രുക്മിണിക്കുട്ടീ ...

 

ഞാൻ നാളെ പത്തുമണിക്ക് വരാമേ, ഓടുന്നതിന്റെ ഇടയിൽ രുക്മിണി ഭാസ്കരാനോട് വിളിച്ചു പറഞ്ഞു .

 

 

------------------------------------------------------------------------------------------------------

 

ഒറ്റ തടി, സുഖ ജീവിതം. കൃഷി, ഭക്ഷണം, ഉറക്കം. ആ ഭാസ്കരൻ ഭാഗ്യവാൻ തന്നെ. പോരാത്തതിന് ഉടനെ തന്നെ രുക്മിണിയായി പറഞ്ഞു വച്ച കല്യാണവും നടന്നേക്കും. വരമ്പത്തൂടെ നടന്നു പോകുന്ന ഭാസ്കരനെ നോക്കി കറവക്കാരൻ പത്രോസ് പറഞ്ഞു.

 

നിനക്ക് പോയി വല്ല പശൂനേം കറന്നാ പോരെ, എന്തിനാ അവനെ നോക്കി വെള്ളം ഇറക്കുന്നേ ? കയ്യിൽ എടുത്ത മൂക്കിൽപൊടി ആഞ്ഞു വലിച്ചു വിമ്മിഷ്ട്ടം കാണിച്ചുകൊണ്ട് കുറുപ്പുമാഷ് ചോദിച്ചു.

 

കുറുപ്പുമാഷ് തുമ്മുമോ ഇല്ലയോ എന്ന് ആ ആൽത്തറയിലെ അക്ഷരശ്ലോക സംഘം ഒന്നിച്ചു നോക്കി നിന്നു, കുറുപ്പുമാഷ് മുഖം കൊണ്ട് ഗോഷ്ഠി കാണിച്ചതല്ലാതെ അപ്പോഴും തുമ്മിയില്ല

 

 

ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്‌

ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്‌

ശോകാശങ്കയെഴാത്ത....

 

ഒന്നും പ്രതേകിച്ചു സംഭവിക്കാത്ത പോലെ കുറുപ്പുമാഷ് അക്ഷരശ്ലോകത്തിലേക്കു കടന്നു..

 

------------------------------------------------------------------------------------------------------

 

പിച്ചേട്ടാ.. എന്നെ പറ്റിച്ചതാണല്ലേ ഇന്നലെ? ഞാൻ കൃത്യം പത്തുമണിക്ക് പോയി നോക്കിയല്ലോ. മാങ്ങാ പോയിട്ടു ഒരു മാമ്പൂ പോലും ആ ഒട്ടുന്ന മാവിൽ വന്നിട്ടില്ല.. രുക്മിണി പറഞ്ഞു

 

അവളുടെ നിഷ്കളങ്കമായ മുഖത്തു നോക്കി എന്തു പറയണം എന്ന് അറിയാതെ ഭാസ്കരൻ വടിപോലെ നിന്നുപോയി .

 

നിനക്ക് മാങ്ങാ കിട്ടിയാ പോരെ ? ശരിയാക്കാം ചെറുവിരൽ വായുവിൽ കറക്കി ഭാസ്കരൻ ഗൗരവത്തിൽ പറഞ്ഞു. വാ..

 

മുണ്ടും മടക്കിക്കുത്തി നെഞ്ചും വിരിച്ചു ഭാസ്കരൻ നടന്നു. ഒന്ന് ആലോചിച്ചിട്ട് രുക്മിണിയും പിറകെ ഓടി , പിച്ചേട്ടാ പതുക്കെ നടക്കു അവൾ പറഞ്ഞു.

 

ആറ്റുമാലിക്ക് നിൽക്കുന്ന മൂവ്വാണ്ടൻ മാവിന്റെ ചുവട്ടിൽ കണ്ണും മിഴിച്ചു നിൽക്കുന്ന രുക്മിണികുട്ടിയുടെ തോളത്തു തട്ടി ഭാസ്കരൻ പറഞ്ഞു, ഇന്ന പിടി, ഈ തോട്ടി അങ്ങോട്ടി പിടിക്ക്. എന്നിട്ടു ദാ ആ കാണുന്ന പഴുത്ത മാങ്ങാ നീ പറിക്കു, താഴെ വീഴാതെ ഞാൻ പിടിക്കാം.

 

രുക്മിണിയെ തോട്ടി ഏല്പിച്ചു, വളർന്നു വരുന്ന കുംഭയിൽ മെല്ലെ തലോടി ഭാസ്കരൻ തയ്യാറെടുത്തു .

 

കയ്യിൽ കിട്ടിയ തോട്ടി ആകുന്ന വിധത്തിൽ നീട്ടിപിടിച്ചു രുക്മിണി ശ്രമം തുടങ്ങി. ഇളംവെയിലടിച്ചപ്പോ അവളുടെ മുഖം തിളങ്ങുന്നതായി ഭാസ്കരന് തോന്നി

 

പിച്ചേട്ടാ, വിളികേട്ടു ഭാസ്കരൻ ഒന്ന് ഞട്ടി ഉണർന്നപോലെ അവളെ  നോക്കി.

 

എനിക്ക് എത്തുന്നില്ല പിച്ചേട്ടാ.. എന്നെ ഒന്ന് പൊക്കിയെ.

 

ഭാസ്കരൻ ഒന്നു മടിച്ചു, … പയ്യെ ചുറ്റും നോക്കി

 

ഒന്ന് വേഗം വാ പിച്ചേട്ടാ,  അമ്മ എന്നെ ഇപ്പൊ വിളിക്കും തിരികെ, ….. പെട്ടെന്ന് വന്നേ പിച്ചേട്ടാ.  രുക്മിണി വിളിയുടെ വിളിയുടെ ശക്തി കൂട്ടി

 

ഭാസ്കരൻ തെല്ലു മടിയോടെ അവളുടെ അടുത്തെക് ചെന്നു നിന്നു

 

പോക്ക് പോക്ക്, പെട്ടെന്ന് ഒന്ന് പോക്ക് പിച്ചേട്ടാ അവൾ പിന്നെയും പിണക്കം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു

 

ഭാസ്കരൻ അധികം ആലോചിക്കാതെ രുക്മിണിയെ പയ്യെ പൊക്കി. അവളുടെ വാസന സോപ്പിന്റെ ഗന്ധം ഭാസ്കരന്റെ മൂക്കിലൂക്കിലുടെ തുളച്ചു കയറി.

 

ബ്ലും! അയ്യോ പിച്ചീട്ടാ ദേ മാങ്ങാ ആറ്റിൽ പോയി. രുക്മിണിയുടെ നിലവിളി കേട്ട് പിന്നെയും സ്വബോധത്തിൽ വന്ന ഭാസ്കരൻ അവളെ താഴെ നിർത്തി .

 

കിടന്നു കരയാതെ പെണ്ണെ! ഭാസ്കരൻ തോട്ടി എടുത്തു ആറ്റിൽ തത്തികളിക്കുന്ന മാങ്ങാ കരക്ക്‌ അടുപ്പിച്ചു. രുക്മിണി ഓടിവന്നു അത് എടുത്തു വീട്ടിലേക്കോടി...

 

ഇതു ഞാൻ എടുക്കുവാണേ…. പിച്ചേട്ടൻ വേറെ പറിച്ചോ എന്ന് അവൾ വിളിച്ചു പറഞ്ഞു.

 

ഭാസ്കരൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിന്നു.

-------------------------------------------------------------------------------------------

 

സഖിയിവനെ വിലക്കണേ, കഥിക്കാ-

നിനിയുമിതാ, ബത! ചുണ്ടനക്കിടുന്നു,

വരുമിഹ സുജനാപവാദപാപം……

 

ആൽത്തറയിൽ സഭ പിന്നെയും കൂടി

 

സന്ധ്യ ആയി, അടുത്തുള്ള കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദീപാരാധന മണികൾ മുഴങ്ങി

വരമ്പത്തൂടെ പെട്രോമാസ് കത്തിച്ചു തലയിൽ വച്ച് രണ്ടു പയ്യന്മാർ നടക്കുന്നു, പിറകെ ഒരു കല്യാണ ചെറുക്കനും പെണ്ണും വീട്ടുകാരും. ഏറ്റവും പിറകിൽ വടി കുത്തി  നടക്കുന്ന ഒരു കിഴവനും.

 

സദ്യ പൊടിപൊടിച്ചു!...

ഡപ്പിയിൽ നിന്നും മൂക്കിപ്പൊടി ഉള്ളംകയ്യിലേക്കു തട്ടിക്കൊണ്ടു കുറുപ്പുമാഷ് പറഞ്ഞു് .

 

എന്നുവച്ചാ ഒറ്റ മകൾ, കെട്ടുന്നതോ ഒരു ഗൾഫ്കാരൻ, കുറക്കാൻ പറ്റുമൊ മാഷെ?  ചെവിയിൽ ഒരു തൂവൽ ഇട്ടു കറക്കി കൊണ്ട് പണിക്കരേട്ടൻ ചോദിച്ചു.

 

എന്നാലുമാ ഭാസ്കരന്റെ കാര്യം കഷ്ടമായിപ്പോയി. തൂവൽ എങ്ങോട്ടോ വലിച്ചെറിഞ്ഞു തല ചൊറിഞ്ഞു കൊണ്ട് പണിക്കരേട്ടൻ തുടർന്നു,

 

എന്നുവച്ചാൽ അവള് പറ്റില്ല എന്നു പറയുന്നതിലും കാര്യമുണ്ടല്ലോ. രുക്മിണി കോളേജിൽ പോയ കുട്ടി, ഭാസ്കരാനോ നാലാം ക്ലാസും ഗുസതീം.

 

അന്നും എന്നും പെൺപിള്ളേർ അവരുടെ കാര്യം നോക്കും, പാവം ഭാസ്കരൻ, കുറുപ്പുമാഷ് വലിച്ചു കയറ്റിയ മൂക്കിൽപൊടിയുടെ ബാക്കി താഴേക്കു കുടഞ്ഞുകൊണ്ട്  പറഞ്ഞു.

പത്രോസ് ഒന്ന് തുമ്മി.

 

പെട്രോമാക്സിന്റെ  വെളിച്ചം ദൂരേക്ക് മങ്ങി മറഞ്ഞു. മഴ ചാറി തുടങ്ങി, സഭ പിരിഞ്ഞു .

--------------------------------------------------------------------------------------------------

 

 

ഒരു കറുത്ത അംബാസിഡർ കാർ വന്നു നിന്നു.

തെങ്ങിന് തടം എടുത്തുകൊണ്ടു നിന്ന ഭാസ്കരൻ എത്തി വലിഞ്ഞു നോക്കി, തലയിൽ കെട്ടിയ തോർത്ത് അഴിച്ചു മുഖത്തെ വിയർപ്പു തുടച്ചു. 

ഉച്ചവെയിൽ കാഴ്ച മങ്ങാൻ ഇടയാക്കാതെ അയാൾ കയ്യെടുത്തു് കണ്ണിനു മുകളിൽ പിടിച്ചു.

 

ഹൊ അവൾ എത്ര സുന്ദരി ആയിരിക്കുന്നു, പിന്നെയും വെളുത്തോ? അതോ തടിവച്ചോ? 

കാറിൽ നിന്നും ധിറുതിയിൽ ഇറങ്ങി കുട്ടികളേം കൊണ്ട് അവളുടെ വീട്ടിലേക്കു ഓടിക്കയറിയ രുക്മിണികുട്ടിയെ ഒരുനോക്കു ഭാസ്കരൻ കണ്ടു.

പിറകിൽ സിഗരറ്റും വലിച്ചു കണ്ണാടിയും വച്ച് പയ്യെ നടന്നു കയറിയ ചെറുപ്പകാരനാകും ഭർത്താവ് . 

കണ്ടാൽ സിനിമാ നടനെപോലെ ഉണ്ട്, ഭാസ്കരൻ സ്വായം പറഞ്ഞുപോയി.

 

ചാണകം കൊണ്ട് ഇടട്ടെ ഭാസ്കരൻ ചേട്ടാ? കിള നിർത്തി പാപ്പാൻ ചോദിച്ചു.

പാപ്പാനെ തുറിച്ചു നോക്കി നിന്നതല്ലാതെ ഭാസ്കരൻ ഒന്നും മിണ്ടിയില്ല.

 

ചേട്ടോ! ഭാസ്കരൻ ചേട്ടോ! പാപ്പാൻ പിന്നേം വിളിച്ചു

 

ഭാസ്കരൻ അത് കേട്ടില്ല, അയാൾ മെല്ലെ വീട്ടിനുള്ളില്ലേക്ക് നടന്നു.

 

  

ഇവിടെ ഒരു ആൽമരം ഉണ്ടായിരുന്നു. എന്നും വൈകിട്ട്‌ ഞങ്ങൾ ഒരു സഭ കൂടുമാറുന്നു . പോയി, എല്ലാരും പോയി.. കുറുപ്പുമാഷും പണിക്കരേട്ടനും എല്ലാം. ചെറുമകന്റെ തോളത്തു കൈവച്ചു പത്രോസ് പറഞ്ഞു.

ദേ ആ കാണുന്ന റോഡ് പണ്ട് ഒരു വാരാമ്പരുന്നു, ചുറ്റും പുഞ്ചപ്പാടവും.

 

റോഡിലൂടെ ഒരു മാരുതി കാർ ചീറി പാഞ്ഞു പോയി

 

തൂമ്പായുടെ പിടി ആപ്പുവച്ചു അടിച്ചു മുറുക്കിക്കൊണ്ടു ഇരിക്കുമ്പോഴാണ് ഭാസ്കരൻ ആ കാർ വന്നു നില്കുന്നത് കണ്ടത്. നല്ല ചുവന്ന കാർ. 

ആരൊക്കെയോ ഗേറ്റ് തുറന്നു അകത്തേക്ക് പോകുന്നു. പ്രായാധിക്യം സമ്മാനിച്ച ചുളിവുകൾ നിറഞ്ഞ കൈ എടുത്തു കാൽമുട്ടിൽ താങ്ങി ഭാസ്കരൻ മെല്ലെ എണിറ്റു.

 

രുക്മിണിയുടെ ചെറിയവീട് നിന്ന സ്ഥാനത്തു ഇന്നൊരു മണിമാളികയാണ്. വര്ഷങ്ങളായി അടച്ചു കിടന്ന മണിമാളിക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവിടെ തട്ടും മുട്ടും ഒക്കെ കേൾക്കമരുന്നു.

 

ഭാസ്കരൻ തിരികെ പണിയിൽ മുഴുകി.

 

--------------------------------------------------------------------------------------------------------

 

ചാറ്റൽമഴ പെയ്തുകൊടിരുന്നു. കയ്യിൽ കരുതിയ ഉമ്മുക്കരി വിരൽ കൊണ്ട് തൊട്ടു ഭാസ്കരൻ മെല്ലെ പല്ലു തേച്ചു.

ചെവിയിൽ തിരിക്കിവച്ച പച്ച ഈർക്കിലി കൊണ്ട് നാക്കു വടിച്ചു  തിരിയുമ്പോഴാണ് ഭാസ്കരൻ ആ വിളി കേട്ടത്.

മാമ്മാ ..

 

ചുവന്ന ഫ്രോക്ക് ഇട്ട ഒരു കൊച്ചു സുന്ദരി കുട്ടി.

 

കിണ്ടിയിൽ നിന്നും വെള്ളമെടുത്തു വായിൽ ഒഴിച്ച് തുപ്പി ഭാസ്കരൻ മെല്ലെ കുട്ടിയുടെ അടുത്തെക് നടന്നു

 

മാമ്മന്റെ പേരെന്താ ?.. എന്റെ പേര് ലക്ഷ്മി എന്നാ, മുത്തശ്ശി എന്നെ ലക്ഷ്മിക്കുട്ടീ എന്ന് വിളിക്കും, അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

 

മാമന്റെ പേര്.. ഭാസ്കരൻ അത് പറഞ്ഞു മുഴുവിക്കും മുൻപ് "മോളെ ലക്ഷ്മികുട്ടിയേ.." എന്നൊരു വിളി കേട്ടു.

അയ്യോ മുത്തശ്ശിയാ, ഞാൻ പിന്നെ വരാമേ .. അവൾ തിരിഞ്ഞു വീട് ലക്ഷ്യമാക്കി ഓടി.

 

ഭാസ്കരൻ അറിയാതെ പുഞ്ചിരിച്ചു പോയി എത്രയോ നാളുകൾക്കു ശീഷം.

 

തലയിൽ വീണ ചാറ്റ മഴത്തുള്ളികൾ കൈകൊണ്ടു തട്ടി ഭാസ്കരൻ തിരിഞ്ഞു നടന്നു..

 

 പിച്ചേട്ടാ .. ഒരു നിമിഷം ഭാസ്കരൻ തരിച്ചു നിന്ന് പോയി.

അയാൾക്കു തിരിഞ്ഞു നോക്കണം എന്ന് ഉണ്ടാരുന്നുയെങ്കിലും കാലുകൾ അതിനു വഴങ്ങിയില്ല..

മഴയുടെ ശക്തി ചെറുതായി കൂടി തുടങ്ങി

 

നമ്മുടെ.. നമ്മുടെ ഒട്ടുമാവ് കായ്ച്ചുവോ..? ആ ശബ്ദം പിന്നെയും ഭാസ്കരന്റെ കാതുകളിൽ വന്നു വീണു..

 

ഇല്ലാ .. ആ മാവും എന്നെ പറ്റിച്ചു.. ഭാസ്കരൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു

 

പിച്ചേട്ടാ അത് … എന്ന് കായ്ക്കും ?

 

നനഞ്ഞു  ഒട്ടിയ തോർത്തു തോളത്തു നിന്നും വാരിയെടുത്തു ഭാസ്കരൻ പറഞ്ഞു..

നാളെ രാവിലെ പത്തു മണിക്ക്.

===========================================================